ഉന്നതവിദ്യാഭ്യാസം: കേരളത്തിന്റെ വർത്തമാനം, ഭാവി
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിലവിലെ വെല്ലുവിളികൾ, ഘടനാപരമായ പരിഷ്കാരങ്ങൾ, ഭാവി സാധ്യതകൾ എന്നിവയുടെ വിശകലനം.

കേരള അസാധാരണത്വം എന്ന പരിപ്രേക്ഷ്യം സാമൂഹിക-മാനവിക വികസന നേട്ടങ്ങൾ കൊണ്ടാണ് ശ്രദ്ധേയമായത്. എന്നാൽ സമ്പൂർണസാക്ഷരതയും മികച്ച അടിസ്ഥാന വിദ്യാഭ്യാസ സംവിധാനവും ഉണ്ടായിട്ടും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് തൃപ്തികരമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. മികച്ച വിദ്യാഭ്യാസം തേടി വിദ്യാർഥികൾ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്ന പ്രവണത ശക്തമാണ്.
2025 ലെ എൻഐആർഎഫ് റാങ്കിംഗിൽ സർവകലാശാല വിഭാഗത്തിലെ ആദ്യ മുപ്പത് സ്ഥാനങ്ങളിൽ കേരളത്തിലെ ഒരു സർവകലാശാലക്കും ഇടം ലഭിച്ചില്ല. കുസാറ്റും എംജി യൂണിവേഴ്‌സിറ്റിയും മാത്രമാണ് ആദ്യ അമ്പതിൽ ഇടംപിടിച്ചത്. ഇത് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നു.
വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങൾ ഉപരിപ്ലവ മാറ്റങ്ങളിൽ ഒതുങ്ങാതെ ഘടനാപരമായ മാറ്റങ്ങളിലേക്ക് നീങ്ങണം. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ദീർഘകാല പ്രക്രിയയായതിനാൽ കേവലം നയപ്രഖ്യാപനങ്ങൾ മാത്രം മതിയാകില്ല.
പരീക്ഷാകേന്ദ്രിത കരിക്കുലവും അധ്യാപകകേന്ദ്രിത ബോധനരീതിയും ഇപ്പോഴും തുടരുന്നു. മനഃപാഠപഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഈ മാതൃക വിമർശനാത്മക ചിന്തയും ഗവേഷണനൈപുണ്യവും വളരുന്നത് തടയുന്നു.
കാലഹരണപ്പെട്ട സിലബസ്, കോഴ്സുകളിലെ അയവില്ലായ്മ, വിദ്യാർഥികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് സാധ്യതകളുടെ കുറവ് എന്നിവ പ്രധാന പ്രശ്നങ്ങളാണ്. ദേശീയ വിദ്യാഭ്യാസ നയം ഫ്ലെക്സിബിലിറ്റിയെ മുൻനിർത്തുന്നുവെങ്കിലും നടപ്പാക്കാൻ ആവശ്യമായ വിഭവങ്ങൾ പര്യാപ്തമല്ല.
അക്കാദമിക് മേഖലയും വ്യവസായ മേഖലയുമായുള്ള വിടവ് തൊഴിൽസാധ്യതയെ ബാധിക്കുന്നു. പ്രായോഗിക കഴിവുകൾ ആവശ്യപ്പെടുന്ന വിപണിക്ക് പകരം സിദ്ധാന്തപരമായ അറിവിൽ കേന്ദ്രീകരിച്ച കോഴ്സുകൾ വിദ്യാർഥികളെ തൊഴിൽവിപണിയിൽ പിന്നാക്കം നിർത്തുന്നു.
2023 ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം വിദ്യാർഥി കുടിയേറ്റം 2018 ലെ 1.2 ലക്ഷത്തിൽ നിന്ന് 2023 ൽ 2.5 ലക്ഷമായി ഉയർന്നു. വിദ്യാഭ്യാസ നിലവാരവും തൊഴിൽസാധ്യതയും ഈ കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.
ഒരു സർവകലാശാലയുടെ മികവ് അതിന്റെ കെട്ടിടങ്ങളാൽ മാത്രം നിർണയിക്കപ്പെടുന്നില്ല; അക്കാദമിക് സംസ്കാരമാണ് നിർണായകം. ഗവേഷണോത്സുകത, സംവാദാത്മക വിദ്യാർഥി-അധ്യാപക ബന്ധം, അറിവ് ഉൽപാദന സംസ്കാരം എന്നിവ ശക്തിപ്പെടുത്തണം.
കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്ന നിയമനീക്കങ്ങൾ പുതിയ മത്സരപരിസരം സൃഷ്ടിക്കാം. എന്നാൽ സാമൂഹികനീതി ഉറപ്പുവരുത്തുകയും പൊതുസർവകലാശാലകളുടെ നിലവാരം ഉയർത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനാണ്.
ശ്യാം ബി മേനോൻ കമ്മീഷൻ റിപ്പോർട്ട് പ്രാദേശിക അസമത്വ പരിഹാരം, സിലബസ് പരിഷ്കാരം, ഗവേഷണ പ്രോത്സാഹനം, ഫാക്കൽറ്റി സ്വാതന്ത്ര്യം തുടങ്ങിയ നിർണായക നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. വിദ്യാഭ്യാസ കേരളത്തിന്റെ ഒരു പാരഡൈം ഷിഫ്റ്റ് പുതിയ കാലം ആവശ്യപ്പെടുന്നു.